News
‘കുഞ്ഞു ജനിച്ചപ്പോൾ അസുഖം ബാധിച്ച മാറിലൊരെണ്ണം മുറിച്ചുമാറ്റി; അതോടുകൂടി ഭര്‍ത്താവിന്റെ പ്രണയവും തീര്‍ന്നു’; അനുഭവം പങ്കുവെച്ച് സുനിത ലിയോണ്‍സ്; അംഭവം ഇങ്ങനെ..!!
ഇവിടെയിതാ പൂത്തുലഞ്ഞു നിന്ന പ്രണയം ഒരൊറ്റ നിമിഷത്തില്‍ ഇല്ലാതായപ്പോള്‍ നടുക്കടലില്‍ ഒറ്റക്കയ്ക്കായിപ്പോയ വേദന പങ്കു വെക്കുകയാണ് ലോക വനിതാ ദിനത്തില്‍ സുനിത ലിയോണ്‍സ്. കാന്‍സര്‍ അതിജീവനം വി ക്യാന്‍ ഗ്രൂപ്പിലാണ് കുറിപ്പ് പങ്കു വെച്ചത്. കുറിപ്പ് വായിക്കാം; അമല കാന്‍സര്‍ സെന്ററില്‍ വച്ചാണ് സുനിത ഹേമയെ ആദ്യമായി കാണുന്നത്. ഓരോ കീമോതെറാപ്പിക്കും മുമ്പ് ഓരോ പ്രാവശ്യവും ഒപി യില്‍ ചെന്ന് ഡോക്ടറെ കാണണം. ഓരോ സമയത്തെയും ഡോസ് വ്യത്യാസം ആയിരിക്കും. ശക്തി കൂട്ടിയും കുറച്ചും പുതിയ മരുന്നുകള്‍ ചേര്‍ത്തും. 24 കീമോയുടെ, ഏതാണ്ട് പകുതി കഴിയുന്ന നാളുകളിലാണ് സുനിത ഹേമയെ ശ്രദ്ധിക്കുന്നത്. ഒറ്റനോട്ടത്തില്‍ രോഗിയാണെന്ന് മനസ്സിലായി. കിളിര്‍ത്തു വരുന്ന മുടി, സ്റ്റിറോയ്ഡുകള്‍ കാരണമാവും വല്ലാതെ തടിച്ചുവീര്‍ത്ത് ഇരിക്കുന്നു ആകെ കരിവാളിച്ച ഒരു രൂപം. കൂടെ ഒരു അമ്മയുണ്ട്. മടിയില്‍ ഒരു കുഞ്ഞുവാവയും. ഒരു വയസിനടുത്ത് പ്രായം ഉള്ള ഒരു ആണ്‍കുഞ്ഞ്. നല്ല മിടുക്കന്‍ കുട്ടി. അവന്‍ എപ്പോഴും ഇങ്ങനെ പാലുകുടിച്ചു കൊണ്ടിരിക്കും.
ഇടയ്ക്ക് എങ്ങാനും ഒന്നു മാറ്റിയാലും വല്ലാത്ത കരച്ചിലാണ്. രാവിലെ എത്തിയാലും ഒപിയില്‍ ചിലപ്പോള്‍ നീണ്ട കാത്തിരിപ്പാണ്. എനിക്ക് അപ്പുറവും ഇപ്പുറവും എന്റെ അപ്പനും അമ്മയും ഇരിക്കുന്നുണ്ടാവും. അമ്മ ഇങ്ങനെ കൊന്ത ചൊല്ലുന്നുണ്ടാവും. അതൊരു ശോകമൂകമായ ഒരിടമാണ്. ആരും അങ്ങനെ ഒന്നും സംസാരിക്കില്ല. പിന്നെ കണ്ണുകള്‍ കൊണ്ട് തിരിച്ചറിയാം ആരൊക്കെയാണ് രോഗികള്‍ ആരൊക്കെയാണ് ഉടയവര്‍. ആരും സ്വയം പരിചയപ്പെടുത്താറില്ല. എല്ലാവരുടെയും കണ്ണുകളില്‍ ദീനതയാണ്. വിളിക്കുമ്പോള്‍ ഉഴം അനുസരിച്ച് കയറിപ്പോകും. തിരിച്ചിറങ്ങുമ്പോള്‍ ചിലപ്പോള്‍ വലിയ നീണ്ട കടലാസ് ചീട്ട് ഉണ്ടാവും. അടുത്ത ലക്ഷ്യം ആ കടലാസ് ചീട്ടില്‍കുറിച്ചിട്ടുണ്ടാവും. ഫാര്‍മസി, കീമോവാര്‍ഡ്, റേഡിയേഷന്‍ മുറി…. അങ്ങനെ ഏതെങ്കിലും. ചിരിക്കുന്ന ഒരു മുഖങ്ങളെ പോലും അവിടെ കണ്ടില്ല, കണ്ടിട്ടില്ല. സുനിതയുടെ അമ്മയാണ് ആദ്യം ഹേമ ചേച്ചിയെ പരിചയപ്പെടുന്നത്. പാലക്കാട് അടുത്ത് നിന്നാണ് വരുന്നത്. ചേച്ചിയും അമ്മയും ആ കുഞ്ഞു മോനും. വേറെ ആണുങ്ങള്‍ ഒന്നും കൂടെ കാണാറില്ല.
ചേച്ചി എന്നോടും പതിയെ വര്‍ത്തമാനം പറഞ്ഞു തുടങ്ങി. രണ്ടു മക്കളുണ്ട്. മൂത്തതും ആണ്‍കുട്ടിയാണ്. നാലു വയസ്സു കഴിഞ്ഞു. അവനെ കൊണ്ടു വരാറില്ല. അനിയത്തി നോക്കിക്കോളും. ഞങ്ങള്‍ രോഗത്തെക്കുറിച്ച് പരസ്പരം പറഞ്ഞു…. അറിഞ്ഞു.. സുനിതയ്ക്ക് ബ്ലഡില്‍ ആണ്. ഹേമയ്ക്ക് ലിംഫോമാ. കഴുത്തില്‍ ആയിരുന്നു തുടക്കം ചെറിയ മുഴകള്‍ ആയിട്ട്. പിന്നെ ബ്രസ്റ്റില്‍….. ഒരെണ്ണം എടുത്തു കളഞ്ഞു, മുഴുവനായി. കീമോ എല്ലാം കഴിഞ്ഞു. റേഡിയേഷന്‍ ഉണ്ട്. കുറച്ചു ചെയ്തപ്പോള്‍ ഓപ്പറേഷന്‍ ചെയ്ത മാറിലെ മുറിവ് പഴുക്കുന്നു. അത് ഡ്രസ്സ് ചെയ്യാനാണ് വരുന്നത്. റേഡിയേഷന്‍ ഇനിയും പൂര്‍ത്തിയാക്കാനുണ്ട്. ചേച്ചി അത്രയും ഒക്കെ പറഞ്ഞുള്ളൂ. ഡോക്ടറെ കണ്ടു കഴിയുമ്പോള്‍ ഞാന്‍ കീമോവാര്‍ഡിലേക്ക് പോകും. കുറച്ച് സമയം ഞങ്ങള്‍ സംസാരിക്കും. ചേച്ചിയുടെ സ്വന്തം അമ്മയാണ് കൂടെ. രണ്ട് അമ്മമാരും മാറിയിരുന്നു സംസാരിക്കും. എന്റെ അമ്മയും കരയും… കൂട്ടത്തില്‍ ആ അമ്മയും… എന്റെ അപ്പന്‍ അപ്പോള്‍ ന്യൂസ് പേപ്പറില്‍ മുഖം താഴ്ത്തി ഇരിക്കും. ഒരുപക്ഷേ ഉള്ളില്‍ കരയുന്നുണ്ടാവും. പ്രേമ വിവാഹം ആയിരുന്നു അവരുടേത്.
രണ്ടാമത്തെ തവണ ഗര്‍ഭിണിയായപ്പോഴാണ് അസുഖം ബാധിച്ചത്. മാസം തികയും മുമ്പേ കുട്ടിയെ ഓപ്പറേഷന്‍ ചെയ്തു പുറത്തെടുത്തു. കുഞ്ഞിന് ആറു മാസം ആകുന്നതിനു മുമ്പേ മാറിലും അസുഖം ബാധിച്ചു. ഒരെണ്ണം മുറിച്ചുമാറ്റി. അതോടുകൂടി ഭര്‍ത്താവിന്റെ പ്രണയവും തീര്‍ന്നു. ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്യുന്നതിനു മുന്‍പുതന്നെ അയാള്‍ അപ്രത്യക്ഷനായി. വലിയ സാമ്പത്തികം ഒന്നുമില്ല ചേച്ചിയുടെ വീട്ടില്‍. അച്ഛന്‍ നേരത്തെ മരിച്ചു. രണ്ടു പെണ്‍മക്കള്‍ മാത്രം. അമ്മയുടെ ആങ്ങളമാരാണ് ചികിത്സാചെലവ് വഹിക്കുന്നത്. അയാളെ പിന്നെയും പോയി ഇവര്‍ കണ്ടു. മുല മുറിച്ചു കഴിഞ്ഞ പെണ്ണിനെ വേണ്ടത്രെ… മക്കളെയും വേണ്ട… അയാള്‍ പിന്നെ ഒരിക്കലും അവരെ തേടി വന്നില്ല… കേട്ടപ്പോള്‍ എനിക്കും സങ്കടം തോന്നി. ഞാനും കരുതി ഒരു ഒരു മുല ഇല്ലെങ്കിലെന്താ സ്‌നേഹിച്ചു വിവാഹം കഴിച്ചതല്ലേ… ഇങ്ങനെ ഉപേക്ഷിക്കാമോ….. ഞാന്‍ അന്നാളില്‍ വിവാഹം കഴിക്കാത്ത ചെറിയപെണ്‍കുട്ടി…. വെറും 19 വയസ്സ്. രോഗത്തെയും മരണത്തെയും എനിക്കൊട്ടും പേടിയില്ലായിരുന്നു.
ചേര്‍ത്തു പിടിക്കാന്‍ അപ്പന്റെ വിരിഞ്ഞ നെഞ്ചും പ്രാര്‍ത്ഥനയും നോമ്പുമായി നിഴല്‍പോലെ അമ്മയും. ഒരു പേടിയും തോന്നിയില്ല. കണ്ണന്‍ എന്നാണ് അയാളുടെ വിളിപ്പേര്. ഉപേക്ഷിച്ചു പോയി എന്ന് ഒരിക്കലും അവര്‍ പറഞ്ഞിട്ടില്ല. ജോലിത്തിരക്ക് കാരണം വരുന്നില്ല എന്നാണ് പറയാറുള്ളത്. നല്ല ഭംഗിയുള്ള കണ്ണുകള്‍ ആയിരുന്നു ചേച്ചിയുടെത്. നിറയെ പീലികള്‍ തിങ്ങി വെള്ളപ്പളുങ്കു പാത്രത്തില്‍ നടുവിലൊരു കറുത്ത മുന്തിരി പോലെ. പിടയുന്ന കണ്ണുകള്‍ നിറയുമ്പോള്‍ തുളുമ്പുന്ന സമുദ്രം മാതിരി… ഒരിക്കല്‍ എപ്പോഴോ പഴയ ഫോട്ടോ കാണിച്ചു. നല്ല സുന്ദരിയായിരുന്നു. നിറയെ മുടിയുള്ള മെലിഞ്ഞ സുന്ദരി. പിന്നെ കല്യാണ ഫോട്ടോ കാണിച്ചു. അയാളും സുന്ദരന്‍. ഉപേക്ഷിക്കപ്പെടുന്നതിന്റെയും അവഗണിക്കപ്പെടുന്നതിന്റെയും വേദന എനിക്കന്ന് അറിയില്ലായിരുന്നു. നെഞ്ചില്‍ നിന്ന് ഒരിത്തിരി മാംസം അടര്‍ന്നു പോയപ്പോള്‍….. കൂടെ അടര്‍ന്നു പോയത് ചിലരുടെയൊക്കെ പ്രണയം ആവാം… ജീവിതം ആവാം…. ഇതൊന്നും മനസ്സിലാക്കാനുള്ള തിരിച്ചറിവ് എനിക്ക് അന്ന് ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ചേച്ചിയുടെ കണ്ണുകളില്‍ ഇരമ്പുന്ന ദുഃഖം ഞാനും അറിയാതെ പോയി….
ശരീരങ്ങള്‍ക്കുമപ്പുറം പ്രണയ സാക്ഷാത്കാരം ഉണ്ടെന്ന് മനസ്സിലാകാത്ത ഏതോ മൂഢന്‍ ആയിരിക്കും അയാള്‍. പെണ്ണിന്റെ നെഞ്ചിലെ മാംസ പാളികള്‍ക്കിടയില്‍ ആണ് സ്‌നേഹം എന്നും ദാമ്പത്യം എന്നും കരുതിയ ഏതോ വിഡ്ഢി….. അയാളെതന്നെ വാര്‍ത്തു വച്ചാല്‍ എന്ന പോലെയുള്ള രണ്ടു പൊടി കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് വേറെ ഏതോ പെണ്ണിന്റെ മാര്‍ച്ചൂട് തേടി പോയി കാണും. ഹേമ ചേച്ചിയുടെ കണ്ണുകളില്‍ ആ സങ്കട കടലിനപ്പുറം കാത്തിരിപ്പിന്റെ, പ്രതീക്ഷയുടെ ഒരു മിന്നാമിനുങ്ങ് പാറി നടന്നിരുന്നു. അന്ന് അത്എനിക്ക് മനസ്സിലായില്ല എങ്കിലും ഇന്ന് ഞാന്‍ എന്റെ ഉള്‍ക്കണ്ണില്‍ കാണുന്നു ആ കണ്ണീരില്‍ ഉലഞ്ഞു പോകുന്ന ഒരു കുഞ്ഞു വെട്ടം. ഇന്നും ഒരുപാട് ഒറ്റ മുലച്ചികള്‍ നമുക്ക് ചുറ്റുമുണ്ട്, അവരെയൊക്കെ പ്രണയത്തോടെ ചേര്‍ത്തുപിടിക്കുന്ന കൈകളും ഉണ്ട്, അച്ഛന്‍ ആകാം… ഭര്‍ത്താവ് ആകാം…. കാമുകനോ…. കൂട്ടുകാരനോ….. സഹോദരനോ…. ആരുമാകട്ടെ…. നിങ്ങള്‍ അറിയുക…. മുല മുറിക്കപ്പെട്ടവര്‍ പ്രണയം, ജീവിതം, ആഗ്രഹങ്ങള്‍….. ഇവയൊക്കെ നിഷേധിക്കപ്പെട്ടവര്‍ അല്ല. തുണി അഴിക്കുമ്പോള്‍ ഒക്കെ കാമംമാത്രം ജനിപ്പിക്കുന്ന രൂപമല്ല സ്ത്രീ.
ഒരു ഭാഗം മുറിഞ്ഞു പോയാലും അറ്റു പോയാലും നിന്റെ ഒരിത്തിരി പ്രണയം മതി അവള്‍ വീണ്ടും പൂത്തുതളിര്‍ത്തുകൊള്ളും. ഹേമചേച്ചിയെ ഞാന്‍ കണ്ടില്ല, കുറേനാള്‍. പിന്നീട് 3 വര്‍ഷം കഴിഞ്ഞപ്പോള്‍ പതിവ്‌ചെക്കപ്പുകള്‍ നടത്താനായി ഞാന്‍ വീണ്ടും ചെന്നപ്പോള്‍ ഒരിക്കല്‍ കൂടി കണ്ടു. എന്നെ പോലെ അവരും വന്നതാണ്. അന്നും കണ്ണേട്ടന്‍ ഇല്ല. ഇത്തവണ അനിയത്തിയാണ് കൂടെ.കുഞ്ഞുമോന്‍ മിടുക്കനായി വലുതായി നഴ്‌സറിയില്‍ പോകുന്നുണ്ട്. അന്ന് എന്റെ വിവാഹം കഴിഞ്ഞിരുന്നു. ചേച്ചിയുടെ കരിവാളിപ്പ് ഒക്കെ മാറി നിറം ഒക്കെ വച്ചു എങ്കിലും കണ്ണുകളില്‍ ആ പ്രതീക്ഷ കണ്ടില്ല. ഞാനും കൂടുതലൊന്നും ചോദിച്ചില്ല. അന്ന് യാത്ര പറഞ്ഞു പിരിഞ്ഞു പിന്നെ കണ്ടിട്ടില്ല. ഇപ്പോള്‍ എവിടെയാണാവോ. ഒരു ഫോണ്‍ നമ്പര്‍ പോലുമില്ല. സമര്‍പ്പണം…. നെഞ്ചുപിളര്‍ന്ന പെണ്ണുങ്ങള്‍ക്ക് വേണ്ടി….
News
സിനിമാലോകത്ത് നിന്ന് സിനിമയെ വെല്ലുന്ന അതിജീവനകഥ : ഓസ്ട്രേലിയൻ വിതരണകമ്പനി ഉടമ രൂപേഷിന്റെ നിയമയുദ്ധത്തിന് ഒടുവിൽ വിജയം.
അനുദിനം വളർന്നുകൊണ്ടിരിക്കുന്ന, വലിയ വിഭാഗം ജനങ്ങളും ഇഷ്ടപെടുന്ന ഒരു മേഖലയാണ് സിനിമ. വർണ്ണവിസ്മയങ്ങളുടെയും സ്വപ്നതുല്യമായ ദൃശ്യങ്ങളുടെയും പിന്നിൽ നടക്കുന്ന കാപട്യവും തട്ടിപ്പും കൊള്ളരുതായ്മകളും ഇതിനോടകം തന്നെ പലതരം വാർത്തകളിലൂടെ നാം അറിഞ്ഞിട്ടും ഉണ്ട്. സിനിമാ വ്യവസായത്തിന്റെ വളരെ പ്രധാനമായ ഘടകമായ ഓവർസീസ് വിതരണ രംഗത്തെ അറിയപ്പെടുന്ന വിതരണക്കാരിൽ ഒരാളാണ് ബാംഗ്ലൂർ സ്വദേശി രൂപേഷ് ബീ എൻ.
സൗത്ത് ഇന്ത്യൻ സിനിമകളുടെ വിദേശ വിതരണം നടത്തിവന്നിരുന്ന അദ്ദേഹം പ്രവർത്തിച്ചിരുന്നത് പ്രധാനമായും കന്നഡ സിനിമകളിൽ ആണ്. 2005 മുതൽ ഡിസ്ട്രിബൂഷൻ കമ്പനി നടത്തുന്ന അദ്ദേഹം 150 ൽ അധികം സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. മലയാളത്തിൽ പ്രേമം, ആക്ഷൻ ഹീറോ ബിജു, ചാർളി തുടങ്ങി മുപ്പതിൽ അധികം മലയാള സിനിമകൾ അദ്ദേഹം ഓസ്ട്രേലിയ ന്യൂസിലാന്റ് തുടങ്ങിയ രാജ്യങ്ങളിൽ വിതരണം ചെയ്തിട്ടുണ്ട്.
2020ൽ ആയിരുന്നു രൂപേഷിന്റെ സ്വപ്നങ്ങളെയും ജീവിതത്തെയും തകിടം മറിച്ചുകളഞ്ഞ സംഭവവികാസങ്ങളുടെ ആരംഭം. ഏറെ കാലമായി രൂപേഷിന്റെ അസോസിയേറ്റായി പ്രവർത്തിച്ചിരുന്ന, രൂപേഷിന്റെ നിക്ഷേപകരിൽ ഒരാൾ കൂടി ആയിരുന്ന ഒരു യുവതി രൂപേഷിന്റെ ഭാഗത്തുനിന്ന് ലൈംഗികാതിക്രമവും നേരിട്ടുവെന്നും തട്ടിപ്പിന് ഇരയായെന്നും ചൂണ്ടിക്കാട്ടി പരാതിയുമായി രംഗത്ത് വന്നു, ഇതേതുടർന്ന് രൂപേഷിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇക്കാരണത്താൽ മുൻനിരയിൽ പ്രവർത്തിച്ചിരുന്ന തന്റെ വിതരണ കമ്പനിയുടെ പ്രവർത്തനത്തിൽ വഴിത്തിരിവുണ്ടായി. വാർത്ത പരന്നതോടെ അത് തന്റെ കുടുംബജീവിതത്തിനെയും ബിസിനസ്സിനെയും സാരമായി ബാധിച്ചു. സ്ഥിരമായി വിതരണ ഇടപാടുകൾ നടത്തിയിരുന്ന പലരും പിന്നീട് രൂപേഷുമായുള്ള ഇടപാടുകളിൽ നിന്ന് പിൻവാങ്ങുകയും ചെയ്തു. വളരെ സങ്കീർണ്ണ സ്വഭാവമുള്ള ഈ ആരോപണം തന്റെ ബിസിനസിലെ എതിരാളികൾക്ക് ഗുണം ചെയ്യുകയും ചെയ്തു.
രൂപേഷിന്റെ നിയമവിജയം: പ്രതിരോധത്തിന്റെയും ന്യായീകരണത്തിന്റെയും കഥ
പരാജയപ്പെട്ട ഒരു സിനിമയുടെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് രൂപേഷും യുവതിയും തമ്മിൽ തർക്കങ്ങൾ നിലനിന്നിരുന്നു. സിനിമയുടെ ലാഭവിഹിതം നൽകാൻ സാധിക്കാതിരുന്നത് യുവതിയെ ചൊടിപ്പിച്ചു. തുടർന്ന് തന്നെ രൂപേഷ് വഞ്ചിക്കുകയായിരുന്നു എന്ന് യുവതി മറ്റു നിക്ഷേപകർക്കിടയിലും വാർത്ത പരത്തി. രൂപേഷിന്റെ തകർച്ച ലക്ഷ്യമിട്ട് യുവതി തെറ്റായൊരു പരാതിയുമായി പോലീസിനെ സമീപിക്കുകയും ചെയ്തു. ബംഗളുരു നന്ദിനി ലേഔട്ട് പോലീസിന്റെ സമഗ്രമായ അന്വേഷണത്തിൽ യുവതിയുടെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്ന് പ്രഥമ ദൃഷ്ട്യാ തെളിഞ്ഞു. രൂപേഷിനെതിരെ ഉള്ള പരാതി വ്യാജമാണെന്ന് കണ്ടെത്താൻ പ്രധാനമായും കാരണമായത്, കേസിനാസ്പദമായ സംഭവം ബംഗളുരുവിൽ നടന്നുവെന്നു കാണിച്ച് യുവതി നൽകിയ തീയതിയിൽ രൂപേഷ് രാജ്യത്തില്ലായിരുന്നു എന്ന കണ്ടെത്തൽ ആയിരുന്നു.
ആറുമാസത്തിനകം പോലീസ് B റിപ്പോർട്ട് സമർപ്പിക്കുകയും കോടതി റിപ്പോർട്ട് സ്വീകരിക്കുകയും ചെയ്തു.
പോലീസ് നടത്തിയ സമഗ്രമായ അന്വേഷണത്തിനൊടുവിൽ സംഭവത്തിന്റെ സത്യാവസ്ഥ തെളിയുകയും രൂപേഷിന്റെ നിരപരാധിത്വം സ്ഥിരീകരിക്കുകയും ചെയ്തു. കോടതി അദ്ദേഹത്തിന് അനുകൂലമായി വിധിച്ചു, സ്ത്രീ തന്ത്രപരമായി തയ്യാറാക്കിയ വഞ്ചനാപരമായ ദുരുദ്ദേശം മൂലമുണ്ടായ ബുദ്ധിമുട്ടുകൾക്ക് രൂപേഷ് ഒരു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
തൊഴിൽരംഗത്തും സ്വന്തം കുടുംബത്തിലും ഇത്തരം തെറ്റായ ആരോപണങ്ങൾ മൂലം താൻ അനുഭവിച്ച ബുദ്ധിമുട്ടുകൾ രൂപേഷ് എണ്ണി പറയുന്നു. നിയമത്തിന്റെ ദുരുപയോഗം പരമാവധി തടയണം എന്നും കോടതിയുടെ പങ്ക് നഷ്ടപരിഹാരം നൽകുന്നതിനും അപ്പുറമാണെന്നും, തെറ്റായ ആരോപണങ്ങളുടെ അനന്തരഫലങ്ങളെ അഭിസംബോധന ചെയ്യുന്ന നിയമനിർമ്മാണ മാറ്റങ്ങൾക്കായി അത് വാദിക്കുകയും ഭാവിയിൽ അത്തരം പ്രവർത്തനങ്ങളെ നിരുത്സാഹപ്പെടുത്തുന്ന ഒരു മാതൃക സ്ഥാപിക്കുകയും വേണമെന്നും രൂപേഷ് പറയുന്നു.
മലയാള സിനിമയിലും സമാന സംഭവങ്ങൾ സമീപകാലത്തായി ഒട്ടനവധി നടന്നു വരുന്നു. സമഗ്രമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ പുറത്തുകൊണ്ടുവന്നു കുറ്റവാളികളെയും നിയമം ദുരുപയോഗം ചെയ്യുന്നവരെയും ശിക്ഷിക്കണം എന്നും രൂപേഷ് ആവർത്തിക്കുന്നു.
News
ഒടുവിൽ ഒമർ ലുലു ബിഗ് ബോസിൽ എത്തി; മുണ്ട് മടക്കിക്കുത്തി വീട്ടിലേക്ക് നടന്നുകയറി
ഒരാള്‍ നിങ്ങളെ കാണാൻ വരുന്നുണ്ട് എന്ന് പറഞ്ഞായിരുന്നു പുതിയ വൈല്‍ഡ് കാര്‍ഡ് എൻട്രിയെ കുറിച്ച് മോഹൻലാല്‍ സൂചിപ്പിച്ചത്. അദ്ദേഹം ഒരു സംവിധായകൻ ആണെന്നും മോഹൻലാല്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പുതിയ സിനിമയിലേക്ക് ഒരു ഓഡിഷൻ ചെയ്യാനായിട്ടാണ് വരുന്നത്. നിങ്ങള്‍ക്ക് കുറച്ച് പേര്‍ക്ക് അഭിനയിക്കാനൊക്കെ ഇഷ്‍ടമാണ് എന്ന് അറിഞ്ഞിട്ടാണ് വരുന്നത് എന്നും മോഹൻലാല്‍ പറഞ്ഞു. അതിനുമുന്നേ മോഹൻലാല്‍ സംവിധായകനെ പ്രേക്ഷകരുടെ മുമ്പാകെ പരിചയപ്പെടുത്തിയിരുന്നു. മുണ്ടുടുത്ത് വ്യത്യസ്‍ത ലുക്കിലായിരുന്നു ഒമര്‍ ലുലു വീട്ടിലേക്ക് നടന്നുകയറിയത്.
ഷൂട്ട് നടക്കുന്നതിനാലായിരുന്നു കഴിഞ്ഞ വര്‍ഷം വരാൻ കഴിയാതിരുന്നത് എന്ന് ഒമര്‍ പറഞ്ഞു. നല്ല സമയമുള്ള ഒരാള്‍ വരുന്നുവെന്ന് ഞാൻ പറയുകയായിരുന്നുവെന്ന് മോഹൻലാല്‍ വ്യക്തമാക്കി. നല്ല സമയം അല്ല, മോശം റിവ്യുവാണ് വന്നുകൊണ്ടിരിക്കുന്നത് എന്ന് പറഞ്ഞ ഒമറിനോട് ഇനി നല്ല സമയമായി മാറട്ടേ എന്ന് മോഹൻലാല്‍ ആശംസിച്ചു.
വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ നില്‍ക്കുമ്പോഴാണ് ഞാന്‍ ബിഗ് ബോസിലേക്ക് എത്തുന്നത്. സ്വാതന്ത്ര്യം ഭയങ്കരമായി എക്സ്പ്ലോര്‍ ചെയ്യുന്ന ആളാണ് ഞാൻ. ക്ലോസായ ഒരു ഇടത്ത് ഞാൻ എങ്ങനെയാണ് പെരുമാറുക എന്ന് അറിയില്ല എന്നും ഒമര്‍ ലുലു പറഞ്ഞു. എന്തെങ്കിലും വിളിച്ചു പറയുമോ ഞാൻ എന്ന് ഭാര്യക്ക് പേടിയാണെന്ന് പറഞ്ഞ ഒമര്‍, അവര്‍ ഇമേജ് കോണ്‍ഷ്യസാണ് എന്നും വ്യക്തമാക്കിഎന്നെ ഇഷ്‍ടപ്പെട്ടാല്‍ പിന്തുണയ്‍ക്കൂ അല്ലെങ്കില്‍ അതിന്റെ ആവശ്യമില്ലല്ലോ എന്നു വീട്ടിലേക്ക് പോകുന്നതിന് മുന്നോടിയായി ഒമര്‍ ലുലു പറഞ്ഞു.
News
ഇന്ത്യയ്ക്ക് അഭിമാനമായി മാധവന്റെ മകൻ വേദാന്ത്; നീന്തി നേടിയത് അഞ്ച് സ്വർണം
നീന്തൽ ചാമ്പ്യൻഷിപ്പിൽ തന്റെ മകൻ വേദാന്ത് ഇന്ത്യക്കായി അഞ്ച് സ്വർണം നേടിയതിൽ അഭിമാനിക്കുന്ന പിതാവാണ് ആർ മാധവൻ. ചില ഫോട്ടോകൾക്കൊപ്പം തന്റെ സന്തോഷം പങ്കുവെച്ച് താരം തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ എത്തി.
പോസ്റ്റ് ഷെയർ ചെയ്തയുടൻ സുഹൃത്തുക്കളും ആരാധകരും കമന്റ് സെക്ഷനിൽ സ്നേഹം ചൊരിഞ്ഞു. ലാറ ദത്ത കമന്റ് സെക്ഷനിലേക്ക് എടുത്ത് എഴുതി, ‘അതിശയം!!!! അഭിനന്ദനങ്ങൾ!!!’ തെന്നിന്ത്യൻ താരം സൂര്യയും കുറിച്ചു, ‘ഇത് വേദാന്തിനും സരിതയ്ക്കും നിങ്ങൾക്കും ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ!
ഇന്ത്യൻ പതാകയും മെഡലുകളുമായി മകൻ പോസ് ചെയ്യുന്നതാണ് ഫോട്ടോ. മാധവന്റെ ഭാര്യ സരിതാ ബിർജെയും വേദാന്തിനൊപ്പം ഒരു ഫോട്ടോയിൽ കാണാം. 2023-ലെ മലേഷ്യൻ ഇൻവിറ്റേഷൻ ഏജ് ഗ്രൂപ്പ് ചാമ്പ്യൻഷിപ്പിൽ 2023-ൽ ക്വലാ ലുമിൽ നടന്ന ചാമ്പ്യൻഷിപ്പിൽ 2 പിബികളോടെ വേദാന്തിന് 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 200 മീറ്റർ, 400 മീറ്റർ, 1500 മീറ്റർ) ഇന്ത്യയ്ക്കുവേണ്ടി 5 സ്വർണം (50 മീറ്റർ, 100 മീറ്റർ, 1500 മീറ്റർ) നേടിയെന്ന് അദ്ദേഹം അടിക്കുറിപ്പ് നൽകി. സന്തോഷവും വളരെ നന്ദിയും.
News
ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചു; അനുഭവം വെളിപ്പെടുത്തി നടി മാളവിക ശ്രീനാഥ്
തനിക് നേരിടേണ്ടി ദുരനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവ നടി മാളവിക ശ്രീനാഥ്. യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഒരു ചിത്രത്തിന്‍ ഓഡിഷനിടെ തന്നെ ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചെന്ന് നടി വ്യക്തമാക്കുന്നത്. നടി മഞ്ജു വാര്യരുടെ മകളുടെ റോളിലേക്കായിരുന്നു ഓഡീഷന്‍ നടന്നതെന്ന് വെളിപ്പെടുത്തിയ നടി ഉപദ്രവിക്കാന്‍ ശ്രമിച്ചത് ആരാണെന്ന് വ്യക്തമാക്കിയില്ല.
“കാസ്റ്റിംഗ് കൗച്ച് എന്നത് സിനിമ രംഗത്തിന്‍റെ ഭാഗമാണ്. ഞാന്‍ അതിന്‍റെ ഇരയാണ്. ഇതിന് മുന്‍പ് ഞാന്‍ ഇത് തുറന്നു പറഞ്ഞിട്ടില്ല. സിനിമ രംഗത്ത് ഇപ്പോള്‍ ഒരു സ്ഥാനം ഉള്ളത് കൊണ്ട് എനിക്കിപ്പോള്‍ ധൈര്യത്തോടെ പറയാം. ആരാണ് എന്താണ് എന്നതല്ല. മൂന്ന് വര്‍ഷം മുന്‍പ് മഞ്ജു വാര്യരുടെ മൂവിക്ക് വേണ്ടിയാണ്. മഞ്ജു വാര്യരുടെ മകളുടെ റോളിന് വേണ്ടിയാണ് എന്ന് പറഞ്ഞ് വിളിച്ചു. ആരായാലും വീണുപോകും. ഇത് ശരിയായ ഓഡിഷനാണോ എന്ന് അറിയാന്‍ അന്ന് സിനിമ രംഗത്ത് ബന്ധങ്ങളോ മറ്റോ ഉണ്ടായിരുന്നില്ല.
ഞാനും ഫ്ലാറ്റായി, ഞാന്‍ ഓഡിഷന് പോയി. ഞാനും അമ്മയും അനിയത്തിയും കൂടിയാണ് പോയത്. ഒരു ചില്ലിട്ട റൂമിലാണ് ഓഡിഷന്‍. അതിന്‍റെ അപ്പുറം അമ്മയും അനിയത്തിയും ഇരിക്കുന്നത് എനിക്ക് കാണാം. ഞാന്‍ വളരെ സന്തോഷത്തിലായിരുന്നു. കുറച്ചു സമയം അയാള്‍ എന്നെ അഭിനയിപ്പിച്ച ശേഷം. മുടി പാറിയിട്ടുണ്ട് അത് ശരിയാക്കൂ അടുത്തു തന്നെ മേയ്ക്കപ്പ് റൂം ഉണ്ടെന്ന് പറഞ്ഞ് അവിടുത്തേക്ക് പറഞ്ഞു വിട്ടു. പിന്നീട് ഇയാള്‍ പിന്നാലെയെത്തി എന്നെ പിടിച്ചു. ആ സമയത്ത് ശരിക്കും വിറങ്ങലിച്ചു പോയി.
അത്യാവശ്യം നീളവും തടിയും ഉള്ളയാളായിരുന്നു. അതിനാല്‍ തട്ടിമാറ്റാന്‍ നോക്കിയിട്ട് പറ്റിയില്ല. മാളവിക ഇപ്പോള്‍ വിചാരിച്ചാല്‍ മഞ്ജു വാര്യാരുടെ മോളായി അഭിനയിക്കാം, 10 മിനുട്ട് എന്നാണ് അയാള്‍ പറഞ്ഞത്. എന്നാല്‍ അയാളുടെ കൈയ്യില്‍ ക്യാമറയുണ്ടായിരുന്നു. അത് ഞാന്‍ തട്ടി അത് വീണില്ലെങ്കിലും അയാളുടെ ശ്രദ്ധ മാറിയപ്പോള്‍ ഞാന്‍ കുതറിയോടി. വാതില്‍ തുറന്ന് കരഞ്ഞുകൊണ്ട് ഞാന്‍ റോഡിലേക്ക് ഓടുകയായിരുന്നു.
നേരെ ഒരു ബസ് വരുന്നുണ്ടായിരുന്നു. അതില്‍ ചാടികയറി ഞാന്‍. പിറകെ എന്താണ് എന്നറിയാതെ അമ്മയും അനുജത്തിയും ഓടിയെത്തി. അവര്‍ ബസ് നിര്‍ത്തിച്ച് അതില്‍ കയറി. പത്ത് മിനുട്ടോളം ബസില്‍ നിന്ന് ഞാന്‍ അലറികരയുകയായിരുന്നു. ഇതുപോലെ ഒന്നോ രണ്ടോ അനുഭവങ്ങള്‍ വേറെയും ഉണ്ടായിട്ടുണ്ട്” മാളവിക പറഞ്ഞു
News
മെസ്സിയെ പിന്തള്ളി കിംഗ് ഖാൻ; ലോകത്തില്‍ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാമത് ഷാരൂഖ് ഖാൻ
ലോകത്തു ഏറ്റവും കൂടുതൽ സ്വാധീനമുള്ള വ്യക്തികളിൽ ഒന്നാം സ്ഥാനത്ത് ഉള്ളത് ഷാരൂഖ് ഖാൻ. ടൈം മാഗസിന്‍ പുറത്തുവിട്ട പട്ടികയിലാണ് ഷാരൂഖ് ഖാൻ ഒന്നാം സ്ഥാനത്ത് എത്തിയത്. വോട്ടിംഗിലൂടെയാണ് ടൈം ഏറ്റവും സ്വാധീനമുള്ള ആളുകളുടെ വാർഷിക പട്ടിക പുറത്തുവിട്ടത്.വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് താരം ഒന്നാം സ്ഥാനം സ്വന്തമാക്കിയത്. ഫുട്ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസിയെ പോലും പിന്നിലാക്കിക്കൊണ്ടാണ് താരത്തിന്റെ കുതിപ്പ്.
ഓസ്‌കാർ ജേതാവായ നടൻ മിഷേൽ യോ, അത്‌ലറ്റ് സെറീന വില്യംസ്, മെറ്റാ സിഇഒ മാർക്ക് സക്കർബർഗ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ എന്നിവരാണ് ഷാരുഖിന് പിന്നിലുള്ള മറ്റു പ്രമുഖർ.
1.2 ദശലക്ഷത്തിലധികം പേരാണ് ഈ സര്‍വേയില്‍ വോട്ട് ചെയ്തത് ഇതില്‍ 4% വോട്ട് നേടിയാണ് ഷാരൂഖ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് സ്വാതന്ത്ര്യത്തിനായി പ്രതിഷേധിച്ച ഇറാനിയൻ സ്ത്രീകളാണ്. മൊത്തം വോട്ടിന്‍റെ 2% വോട്ട് നേടിയ ആരോഗ്യ പ്രവർത്തകരാണ് മൂന്നാം സ്ഥാനത്ത്. ഹാരി രാജകുമാരനും മേഗനും ഏകദേശം 1.9% വോട്ട് നേടി നാലാം സ്ഥാനത്തെത്തി. ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സി 1.8% വോട്ട് നേടി അഞ്ചാം സ്ഥാനത്തെത്തി.
-
Photos4 years ago
സില്‍ക്ക് സ്മിതയെ പുനരാവിഷ്കരിച്ച് ട്രാന്‍സ് മോഡല്‍ ദീപ്തി.. ചിത്രം പങ്കുവെച്ച് ദിയ സന!!
-
Film News4 years ago
പണ്ട് പൂവലന്മാരെ പേടിച്ച് ഷാളൊക്കെ മൂടിക്കെട്ടിയായിരുന്നു നടത്തം. എന്നാൽ മുംബൈയില്‍ പോയപ്പഴാണ് അതിന് മാറ്റമുണ്ടായത് : ഗായിക മജ്ഞരി..
-
Film News4 years ago
ഞങ്ങളുടെ കുഞ്ഞിനെ ജാതിയും മതവുമില്ലാതെ വളർത്തും : അനു സിതാര
-
Photos4 years ago
റൊമാന്റിക് സിനിമകളെ വെല്ലുന്ന തരത്തിൽ ഒരു വെഡ്ഡിംഗ് ഫോട്ടോഷൂട്ട്… ചിത്രങ്ങൾ കാണാം!!
-
Celebrity3 years ago
മമ്മൂട്ടിയോട് വില്ലനാകുമോ എന്ന ചോദ്യം ചോദിച്ച അല്ലു അർജുന്റെ പിതാവിന് മമ്മൂക്ക കൊടുത്ത മറുപടി..അപ്പോഴേ അല്ലു അരവിന്ദ് ഫോണ്‍ കട്ടു ചെയ്തു !!
-
Film News4 years ago
അമാലുവും ഞാനും ചെറുപ്പത്തിലെ ഒന്നിച്ചു പഠിച്ചവർ.. 25 വയസ്സായപ്പോൾ എനിക്കൊരു പ്രണയമുണ്ടെന്ന് വീട്ടിൽ പറഞ്ഞു : ദുൽഖർ സൽമാൻ
-
Film News4 years ago
അമ്മയും കുഞ്ഞും സുഖമായ് ഇരിക്കുന്നു.. അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് സിദ്ധാർത്ഥ് ഭരതൻ.!!
-
Film News4 years ago
ഭർത്താവിനെ അപ്പായെന്നാണ് വിളിക്കുന്നത്.. വിഷ്ണുവിനെ അങ്ങനെ വിളിക്കാനുള്ള കാരണം വെളിപ്പെടുത്തി മീര!!